Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.
നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
Kerala
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചതെന്ന് സഹോദരി നിഖിത രാജ്. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്മെന്റ് അടച്ചതാണ്.
റഫറന്‍സായി നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്.
വേറെ നമ്പര്‍ നല്‍കിയിട്ടില്ല. കോളജില്‍ എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് അവനെ കൊന്നതാണെന്നും സഹോദരി തിരുവനന്തപുരത്ത് പറഞ്ഞു.
ലോണ്‍ ആപ്പിന്റെ പേരില്‍ മരണം ചുരുക്കാനാണ് ശ്രമമെങ്കില്‍ അതു സമ്മതിക്കില്ല. അതിനെതിരേ പോകാന്‍ പറ്റുന്ന ഇടംവരെ പോകും. നിതിന്‍ നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ല. ലോണിന്റെ പേരില്‍ ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരേ തന്റെ ഫോണിലും തെളിവുണ്ട്.
പ്രഫ. റാം, സംഗീത, ഡെന്റല്‍ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റ് ആകെത്തന്നെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്- നിഖിത പറയുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന് ലോണാപ്പിൽ നിന്നുണ്ടായ ഭീഷണിയെപറ്റി അധ്യാപകര്‍ അറിയിച്ചിരുന്നില്ലെന്ന് പിതാവ് രാജൻ.
അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വീട്ടുകാർ അറിഞ്ഞു കൊണ്ടാണ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത്. അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും രാജൻ പറഞ്ഞു.
അതേസമയം, ലോൺ ആപ്പ് സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തി. ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നതോടെ അധ്യാപിക പോലീസിൽ പരാതി നൽകി.
അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപിക കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിധിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അധ്യപകരിൽനിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിധിൻ നേരിട്ടത്. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
‘പുഴുത്ത പട്ടിയെന്നും തെരുവ് പട്ടിയെന്നും’ വിളിച്ച് അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കൈയും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസും എടുത്തിട്ടുണ്ട്. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഓൺലൈൻ വഴി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.
മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.